പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷികളെന്ന് കെ.രാജു

ആലപ്പുഴ: കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി ആണെന്ന് വനം മന്ത്രി കെ രാജു. ആലപ്പുഴയില്‍ ഇതുവരെ 37654 പക്ഷികളെ കൊന്നു. 23857 പക്ഷികള്‍ നേരത്തെ രോഗം വന്നു ചത്തു. കോട്ടയം ജില്ലയില്‍ 7229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ രാവിലെ അവസാനിക്കും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളര്‍ത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം.

പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ ജനിതകമാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ജാഗ്രത വേണം. 10 ദിവസത്തേക്ക് ജാഗ്രത തുടരും. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷി, ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കുള്ള നിരോധനം തുടരും. നഷ്ടപരിഹാരം ഇപ്പോള്‍ പ്രഖ്യാപിച്ച തുക അടിസ്ഥാനപ്പെടുത്തി ഉടന്‍ വിതരണം ചെയ്യും. കര്‍ഷകരുടെ കൂടുതല്‍ ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കും. കൊന്ന പക്ഷികള്‍ക്കും നേരത്തെ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പക്ഷിപ്പനി നിയന്ത്രണ വിധേയമാണ.് കോഴി, താറാവ് എന്നിവയുടെ വില്‍പ്പനയെ ബാധിക്കില്ല. കേന്ദ്ര സംഘം പ്രധാനമായും വരുന്നത് മനുഷ്യനിലേക്ക് രോഗം പടരാന്‍ ഉള്ള സാധ്യതകള്‍ പരിശോധിക്കാനാണെന്നും മന്ത്രി പറഞ്ഞു

Top