കെ റെയില്‍; ഒരു കാരണവശാലും നടപ്പാക്കാന്‍ സമ്മതിക്കില്ല, കുറ്റികള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്. തുടക്കം മുതല്‍ ഒടുക്കം വരെ കല്ലുകള്‍ പിഴുതെറിയുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വെല്ലുവിളി. പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണെന്നാണ് സുധാകരന്റെ ആക്ഷേപം. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

ഒരു കാരണവശാലും കെ റെയില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷന്‍ കിട്ടും എന്നത് കൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരന്‍ നിലപാട് വ്യക്തമാക്കി.

കെ റെയില്‍ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്. തന്റേടമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്ത്, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി.

ജനങ്ങളുടെ മനസമാധാനം തകര്‍ത്ത സംഭവമായി സില്‍വര്‍ ലൈന്‍ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി.

വെറും സ്വപ്‌നം മാത്രമാണിത്, യുദ്ധ സന്നാഹത്തോടെ ഞങ്ങളും നീങ്ങും. കുറ്റികള്‍ പിഴുതെറിയും. ക്രമസമാധാന തകര്‍ച്ച മുഖ്യമന്ത്രിക്ക് വിളിച്ച് വരുത്താം. കടുത്ത നിലപാടാണ് വിഷയത്തില്‍ കെപിസിസിയുടേത്. തുടക്കം മുതല്‍ ഒടുക്കം വരെ കുറ്റികള്‍ പിഴുതെറിയുമെന്നാണ് ആഹ്വാനം.

കാലഹരണപ്പെട്ട ടെക്‌നോളജിയാണ് സില്‍വര്‍ ലൈന്‍, ഇ ശ്രീധരനും പരിഷത്തും പദ്ധതിയെ എതിര്‍ക്കുന്നു. അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പഠനം നടത്തുന്ന ഏജന്‍സി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുത്ത ഏജന്‍സിയാണ് അത് കൊണ്ട് തന്നെ അവരുടെ പഠന റിപ്പോര്‍ട്ട് എങ്ങനെയായിരിക്കും എന്ന് ഉറപ്പിക്കാവുന്നതല്ലേയെന്നാണ് സുധാകരന്റെ ചോദ്യം. കോണ്‍ഗ്രസിനെ വികസനം പഠിപ്പിക്കാന്‍ പിണറായി വരണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Top