കെ-റെയില്‍; പ്രകടന പത്രികയിലെ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വേഗതയുളള യാത്രാ സൗകര്യങ്ങള്‍ സംസ്ഥാനത്തിന് അനിവാര്യമാണ്. വികസിത രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള യാത്രാസൗകര്യത്തെയാണ് കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

‘കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ പുനര്‍നിര്‍മിക്കുന്ന തരത്തിലായിരിക്കണം വികസനപദ്ധതികളെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണ്. അതിന് അനുസരിച്ചുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതും. സ്ഥലം ഏറ്റെടുക്കുന്നതില്‍ വന്ന എല്ലാ തടസ്സങ്ങളെയും ഭൂമി നഷ്ടപ്പെടുന്നവരുമായി ചര്‍ച്ച ചെയ്ത് അവര്‍ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള നഷ്ടപരിഹാരം നല്‍കി വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.

ജനങ്ങള്‍ കെ റെയില്‍ പദ്ധതിക്കെതിരല്ല. സംശയാലുക്കള്‍ വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ ട്രാക്ടറിനെതിരെ സമരം ചെയ്തവര്‍ എന്നെല്ലാം ഇടതുപക്ഷത്തെ ആക്ഷേപിച്ചവരാണ് ഇപ്പോള്‍ കെ റെയിലിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് എന്നും എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ഇടതുപക്ഷം വേഗതയ്ക്കും ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കുമൊപ്പമാണ്. കെ റെയിലിനേക്കാളും വേഗതയുള്ള പദ്ധതിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വിഭാവനം ചെയ്തിരുന്നത്. അത് അഴിമതിക്ക് വേണ്ടിയായിരുന്നോ എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top