വിപ്ലവ നായികയ്ക്ക് വിട

തിരുവനന്തപുരം: കേരള മുന്‍ മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായ കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. രാവിലെ ഏഴ് മണിക്കായിരുന്നു അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് കരമന പി.ആര്‍.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്. ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതയും ഗൗരിയമ്മയാണ്. 1919 ജൂൈല 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ്, സെന്റ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

1952ല്‍ തിരു കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ കന്നിവിജയം സ്വന്തമാക്കി. 1954ലും വിജയം നേടി. 1957ല്‍ കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വര്‍ഷം തന്നെയായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസുമായുള്ള വിവാഹവും. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായതോടെ ജീവിതത്തിലും ഇരുവരും വേര്‍പിരിഞ്ഞു. 1994 ല്‍ സിപിഐഎം ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഗൗരിയമ്മയുടെ ആത്മക്കഥയാണ് ‘ആത്മകഥ’. ഈ കൃതിക്ക് 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Top