വടകരയില്‍ ഇത്തവണയും കെ മുരളീധരന്‍ തന്നെ മത്സരിക്കും; തീരുമാനം നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപി കെ മുരളീധരന്‍ തന്നെ മത്സരിക്കും. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ നാളേയും മറ്റന്നാളുമായി കെപിസിസി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെയാണ് തീരുമാനം പുറത്തുവന്നത്.

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സീറ്റിലും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പിന്നാലെയാണ് താന്‍ മത്സരിക്കാമെന്നും മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുമെന്ന് തുടക്കത്തില്‍ നിലപാട് സ്വീകരിച്ചതിന്റെ കാരണവും നേതൃത്വത്തെ അറിയിച്ചത്.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കെപിസിസി നേതൃയോഗം നാളെ ചേരും. നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക. മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനിടയില്‍ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

യോഗത്തില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചയാകും. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ മൈക്ക് തര്‍ക്കവും, കെപിസിസി അധ്യക്ഷന്റെ നാക്ക് പിഴകളിലും വിമര്‍ശനം ഉയര്‍ന്നേക്കും. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടന മുതല്‍ കെപിസിസി പുനഃസംഘടനവരെ ചര്‍ച്ചയാകും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ കേരളയാത്ര സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് കെപിസിസി ആലോചിക്കുന്നത്.

Top