കണ്ണൂര്‍: വിജിലന്‍സ് തത്തയ്ക്കു ഞരമ്പു രോഗമാണെന്നു കെ. മുരളീധരന്‍ എംഎല്‍എ. ആള്‍ക്കാരെ ദ്രോഹിക്കുകയാണു ഞരമ്പു രോഗത്തിന്റെ ലക്ഷണം. ഉമ്മന്‍ ചാണ്ടിയെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമൊക്കെ ത്വരിത പരിശോധനയുടെ പേരില്‍ വിജിലന്‍സ് തത്ത ദ്രോഹിച്ചതിനു കണക്കില്ലന്നും മുരളീധരന്‍ പറഞ്ഞു.
മുന്‍മന്ത്രി ബാബുവിന്റെ വീട്ടില്‍നിന്ന് ഒന്നും കിട്ടാതായപ്പോള്‍ മകളുടെ ഭര്‍ത്താവിന്റെ വീട് വരെ തപ്പി. ഇ.പി.ജയരാജന്റെ കാര്യം വന്നപ്പോള്‍ കോടതി ഉത്തരവിട്ട ശേഷമാണു ത്വരിത പരിശോധനാ റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാരെ കിട്ടാതായ തത്ത ഇപ്പോള്‍ ഐഎഎസ് ഉദ്യോഗസ്ഥരെ കൊത്തിക്കൊണ്ടിരിക്കുകയാണ്. കെ.എം. ഏബ്രഹാം, ടോം ജോസ് എന്നിവരെയെല്ലാം കേസില്‍ പെടുത്തി അപമാനിക്കുകയാണ്. ഇ.പി.ജയരാജന്റെ കേസില്‍ പോള്‍ ആന്റണിയെ കൂട്ടുപ്രതിയാക്കിയെന്നും മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ പേരില്‍ രാജിവച്ച മന്ത്രിക്കു പകരം വന്നത് കൊലക്കേസിലെ പ്രതിയാണ് വൈദ്യുതി ഇല്ലാത്ത കാലത്ത് എന്തിനാണു വൈദ്യുതി മന്ത്രി. മണിയാശാന് ആകെ അറിയുന്ന ഇംഗ്ലീഷ് വണ്‍, ടു, ത്രീ, ഫോര്‍ ആണ്. ഫൈവ് എന്ന് എണ്ണാന്‍ അറിയില്ലന്നും മുരളീധരന്‍ പറഞ്ഞു.
യുഡിഎഫ് പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക മാത്രമാണ് ഇപ്പോള്‍ ഇടതുമന്ത്രിമാരുടെ ജോലി. പുതിയതായി ഒരു തറക്കല്ലു പോലും ഇടുന്നില്ല.
ഗാന്ധിജിയെ മാറ്റി പകരം ഇരിക്കുകയാണു മോദി. ഗാന്ധിജിയെ മാറ്റി പകരം ഇഎംഎസിനെ വയ്ക്കുകയാണു പിണറായി വിജയന്‍. കുറച്ചു കാലം കഴിഞ്ഞാല്‍ ഇഎംഎസിനെ മാറ്റി അവിടെ പിണറായി കേറിയിരിക്കും.
കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചുവെങ്കില്‍, മറ്റൊരു സര്‍ക്കാര്‍ ഇവിടെ റേഷന്‍ നിരോധിച്ചു. ഒരാള്‍ കുര്‍ത്തയണിയുന്നു, മറ്റൊരാള്‍ മുണ്ടുടുക്കുന്നു. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ടെന്നും മുരളീധരന്‍ പരിഹസിച്ചു.
കോണ്‍ഗ്രസിനോടു മാത്രമേ മോദിക്കു വിരോധമുള്ളു. ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയാക്കാന്‍ തീരുമാനിച്ചതു മോദി – പിണറായി കൂടിക്കാഴ്ചയ്ക്കു ശേഷമാണ്. ബിജെപി നേതാക്കള്‍ക്ക് കേരളത്തില്‍ എന്തും പറയാമെന്ന സ്ഥിതിയാണ് മറ്റു മതവിഭാഗങ്ങളിലുള്ളവര്‍ക്കെതിരെ യുഎപിഎ ചുമത്താനാണ് ധൃതി.
സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കാന്‍ സിപിഎം കുട്ടുനില്‍ക്കുകയാണെന്നും മുരളീധരന്‍ അരോപിച്ചു.