ഗവര്‍ണര്‍ എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; കെ മുരളീധരന്‍

മലപ്പുറം: കേരള ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി വടകര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കേന്ദ്രത്തിന്റെ നയം മെഷിനറിയായി നടപ്പാക്കുകയാണ് കേരള ഗവര്‍ണര്‍ ചെയ്യുന്നതെന്നും ഒരു ഗവര്‍ണര്‍ എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണ്ടത് ഗവര്‍ണറാണ്. ബില്ല് ഒപ്പ് വെക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ഭരണഘടനയ്ക്ക് അനുകൂലമാണെങ്കില്‍ ഒപ്പിട്ടേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറോട് കോടതിയില്‍ പോകുന്നത് ഞങ്ങളുടെ അവകാശമാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല? എന്തിനാണ് ഗവര്‍ണറെ ഭയക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. താനാണ് എല്ലാം തികഞ്ഞവനെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍, നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവണം.മുഖ്യമന്ത്രി മൈതാന പ്രസംഗത്തില്‍ മാത്രം ധൈര്യം കാണിച്ചാല്‍ പോര,’ എന്നും അദ്ദേഹം ആഞ്ഞടിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആരുമായും സഹകരിക്കും. പക്ഷേ നോട്ടം വോട്ട് ബാങ്ക് ആകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുമെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ ഡിജിപി സെന്‍കുമാറിനെയും മുരളീധരന്‍ പരോക്ഷമായി പരിഹസിച്ചു. വിഭജിച്ച് ഭരിക്കുക എന്ന നയം നടപ്പാക്കിയ ഡല്‍ഹൗസി പ്രഭു മരിച്ചിട്ട് വര്‍ഷങ്ങളായിട്ടും അദ്ദേഹത്തിന്റെ പ്രേതം ഇവിടെ തന്നെയുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. അതിപ്പോള്‍ ഒരു മുന്‍ പൊലീസുദ്യോഗസ്ഥന്റെ മേലാണ് പ്രവേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടിപി സെന്‍കുമാറിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരിഹസാസം.

Top