ലീഗിന് പിന്തുണയുമായി കെ മുരളീധരൻ

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾക്ക് ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് കെ.മുരളീധരൻ പറ‍ഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇതിനിടെ ബന്ധു നിയമന വിവാദത്തിൽ ഗവർണരുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. സ്വാധീനം ഉപയോഗിച്ച് സിപിഐഎം നേതാക്കൾ യൂണിവേഴ്സിറ്റികളിൽ സ്ഥാനം ഉറപ്പിക്കുന്നു.
യൂണിവേഴ്സിറ്റികളെ മാർക്സിസ്റ്റ്‌ വത്കരിച്ച് ബന്ധുക്കളെ കുടിയിരുത്തുകയാണ്.
അന്വേഷണം നടത്തുന്നതിന് സിപിഐ എം എന്തിനു ഭയപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വി സി തന്നെ ഗവർണർക്കെതിരെ പ്രമേയം അനുവദിച്ചത് ശരിയായില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം സർവകലാശാലാ വൈസ് ചാന്‍സിലർമാരുടെ നിയനമത്തില്‍ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ അടുത്ത ദിവസങ്ങളിലാകും പരിഗണിക്കുക. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും അന്തിമ തീരുമാനമാവുക.

Top