24ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു എന്ന് കെ മുരളീധരന്‍. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം. വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകും. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോണ്‍ഗ്രസ് വിമുക്തമാക്കാന്‍ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയന്‍ അങ്ങനെ വിചാരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ആരെന്ന് എംഎല്‍എമാര്‍ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോള്‍ കെ.പി.സി സി പ്രസിഡണ്ടിന്റെ കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ തെറ്റ് കണ്ടാല്‍ പ്രതികരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തോട് അറിയിച്ചു. പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ല. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. താന്‍ മാറി തരാന്‍ തയ്യാറാണ്. തനിക്ക് തന്റെ കാര്യം മാത്രമേ പറയാനാകൂ എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

 

Top