മുഖ്യമന്ത്രി സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരൻ

 കോഴിക്കോട് : ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രി സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരൻ എംപി. ഗവർണർ സർവകലാശാലകളിൽ കാവിവത്കരണ നീക്കം നടത്തുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രോട്ടോക്കോളനുസരിച്ച് ചാൻസിലരുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോചാൻസിലർ. പ്രോട്ടോക്കോളിൽ താഴെയായ വ്യക്തിയുടെ കീഴിൽ എങ്ങനെ പ്രോ ചാൻസിലർക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന ചോദ്യവും മുരളീധരൻ ഉയർത്തി.

ഏത് ബിൽ പാസാക്കിയാലും ഗവർണർക്ക് ഒപ്പിടാതിരിക്കാം. എത്രകാലം വേണമെങ്കിലും കൈവശം വെക്കാം. അങ്ങനെയിരിക്കെ എന്തിനാണ് ഈ ബില്ലെന്ന് വ്യക്തമാകുന്നില്ല. വിഷയത്തിൽ യുഡിഎഫ് യോജിച്ച് ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ചാൻസലറെ മാറ്റുന്ന ബില്ലിൽ യുഡിഎഫിന് ഒരു നിലപാടേ ഉണ്ടാവുകയുള്ളു. ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി പിണറായിക്ക് ഇഷ്ടമുള്ളയാളെ നിയമിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വിഴിഞ്ഞം വിഷയത്തിൽ മന്ത്രിസഭക്ക് കൂട്ടുത്തരവദിത്വം നഷ്ടപ്പെട്ടുവെന്നും മുരളീധരൻ വിമർശിച്ചു. കേന്ദ്ര സേനയെ വിളിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.  നിർമ്മാണം നടക്കുമ്പോൾ കേന്ദ്ര സേന വേണ്ടെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

ശശി തരൂരിന്റെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച മുരളീധരൻ, ഇത്തരം കാര്യങ്ങളിൽ വിവാദം പാടില്ലെന്നും  തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് പത്രക്കാരെ അറിയിച്ചത് തെറ്റാണെന്നും തുറന്നടിച്ചു. ശശി തരൂർ വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയത്. അറിയിച്ചില്ലെങ്കിൽ കൂടി ഡിസിസി പ്രസിഡന്റ്  പരാതി പറയേണ്ടിയിരുന്നത് കെപിസിസിക്കായിരുന്നുവെന്നും മാധ്യമങ്ങൾക്ക് മുന്നിലായിരുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Top