കോടിയേരി കോൺഗ്രസ്സിനെ ‘പൊള്ളിച്ചു’ പ്രതിരോധിക്കാൻ മുരളിയും രംഗത്ത് !

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളെവിടെയെന്ന സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി കെ മുരളീധരന്‍ എംപി. ന്യൂനപക്ഷവര്‍ഗീയപരാമര്‍ശങ്ങള്‍ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ്. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോണ്‍ഗ്രസിന്റെ ചെലവില്‍ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരന്‍ പരിഹസിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷനേതാക്കളെവിടെ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ച് ചോദിച്ചത് രാഷ്ട്രീയവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗുലാം നബി ആസാദും, കെ വി തോമസും, സല്‍മാന്‍ ഖുര്‍ഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോള്‍ എന്ന് കോടിയേരി ചോദിക്കുമ്പോള്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കാണുന്നുണ്ട്.

എന്നാല്‍ ഇതിനെ ഗുരുതരമായ ആരോപണങ്ങള്‍ കൊണ്ടാണ് മുരളീധരന്‍ എതിരിടുന്നത്. കോടിയേരി കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോണ്‍ഗ്രസ് മതേതരപാര്‍ട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കില്‍ ഇന്ത്യയില്‍ വേറെ എവിടെയും സിപിഎമ്മിന് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോ കോടിയേരിക്ക് മുരളീധരന്‍ വെല്ലുവിളിക്കുന്നു.

കൊവിഡ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അമ്പേ പരാജയമാണ്. കേരളം നാഥനില്ലാക്കളരിയായി. ഇനി അധികാരത്തില്‍ എത്തില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞ കോടിയേരി അത് മുന്നില്‍ക്കണ്ട് ന്യൂനപക്ഷക്കാര്‍ഡ് ഇറക്കുകയാണ്. ഈ ആരോപണമുന്നയിക്കുന്ന സിപിഎമ്മില്‍ എവിടെയാണ് ന്യൂനപക്ഷനേതാക്കള്‍ മുരളീധരന്‍ ചോദിക്കുന്നു.

മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെ പിണറായിയുടെ ഇംഗിതം നടപ്പാക്കാനാണ് കോടിയേരി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. റിയാസിനെ മുഖ്യമന്ത്രിയാക്കിക്കോ, അത് കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട, മുരളീധരന്‍ പരിഹസിക്കുന്നു.

റിയാസിനെ വ്യക്തിപരമായി വിമര്‍ശിക്കുന്നില്ല. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയ്യില്‍ വേണം. അതിനാലാണ് ഇപ്പോഴത്തെ നീക്കം. ഇതിനായി വര്‍ഗ്ഗീയത പറയണ്ട മുരളീധരന്‍ ആഞ്ഞടിക്കുന്നു.

കോണ്‍ഗ്രസിലാണ് എന്നും സാമുദായിക സമവാക്യം കൃത്യമായി നേതൃനിരയില്‍ നടപ്പാക്കുന്നത് എന്നാണ് മുരളീധരന്‍ പറയുന്നത്. കോണ്‍ഗ്രസ് ചരിത്രത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഒരേ സമുദായത്തില്‍ നിന്നുള്ളവര്‍ ആയിട്ടില്ല. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ കഴിവുള്ള മറ്റൊരു സമുദായാംഗമായ കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കി.

കോടിയേരിയുടെ മനസ്സിലിരിപ്പ് കോണ്‍ഗ്രസിന് മനസിലായി. അതിനാല്‍ ഈ വിഷയത്തില്‍ പൊതു ചര്‍ച്ചക്കില്ല. കോണ്‍ഗ്രസ്സായിട്ട് കേസ് കൊടുക്കില്ല. കോടിയേരിയുടെ പ്രസ്താവനയെ ഗൗരവത്തില്‍ എടുക്കുന്നില്ല. ആശങ്കയും ഇല്ല മുരളീധരന്‍ പറയുന്നു.

Top