വീട്ടിലെത്തുമ്പോള്‍ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുബത്തിനില്ല; മറുപടിയുമായി കെ മുരളീധരന്‍

തൃശ്ശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് മറുപടിയുമായി തൃശ്ശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണെന്നും സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുബത്തിനില്ലെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിനേതൃത്വം അനുവദിച്ചാല്‍ കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

‘സ്ഥാനാര്‍ഥിക്ക് എവിടെ വേണമെങ്കിലും പോകാം അത് ചര്‍ച്ചയാക്കേണ്ടതില്ലയെന്നും മുരളീധരന്‍ പറഞ്ഞു. മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്കെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ രണ്ടു പേര്‍ക്കാണ് സമനില തെറ്റിയത് ഒന്ന് പിണറായിക്കും രണ്ട് ബിജെപിക്കും എന്നും അദ്ദേഹം പരിഹസിച്ചു’.കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും. കരുണാകരന്‍ ജനകീയ നേതാവാണ്. കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കണോ എന്ന് ബിജെപി നേതാക്കള്‍ പറയട്ടെ. ശവകുടീര സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. അവിടേക്ക് കടന്നു കയറില്ല. പാര്‍ട്ടിനേതൃത്വം അനുവദിച്ചാല്‍ കരുണാകരന്റെ ശവകുടീരം സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Top