‘കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ ജീവനുള്ളിടത്തോളം സമ്മതിക്കില്ല’; കെ മുരളീധരന്‍

തൃശൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്ന പാര്‍ട്ടി ഏല്‍പ്പിട്ട ദൗത്യം നന്നായി പൂര്‍ത്തീകരിക്കും. ഇന്നലെ രാത്രിയാണ് വടകരയില്‍ നിന്ന് മാറുമെന്ന വിവരം ലഭിച്ചത്. മൂന്ന് മാസം മുന്‍പ് തന്നെ പ്രതാപന്‍ തൃശൂരിലേക്ക് മാറണമെന്ന് പറഞ്ഞതാണ്. പക്ഷേ അന്ന് വടകര മാത്രമാണ് മനസിലുണ്ടായിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

പത്മജ ബിജെപിയിലേക്ക് പോയതുകൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ലെന്ന് പറഞ്ഞ മുരളീധരന്‍, പക്ഷേ ബിജെപി ചില കളികള്‍ കളിക്കുന്നുണ്ടെന്ന് ആഞ്ഞടിച്ചു. ഒരു വ്യക്തി പോയതുകൊണ്ടൊന്നും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. കെ കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ തങ്ങളുടെ ശരീരത്തില്‍ ജീവനുള്ളിടത്തോളം സമ്മതിക്കില്ല. വര്‍ഗീയതയ്‌ക്കെതിരായ ഗാരണ്ടിയാണ് തന്റേതെന്നും മുരളീധരന്‍ പറഞ്ഞു.

‘മതേതര ശക്തികള്‍ക്കെതിരായി പ്രവര്‍ത്തിക്കുക മാത്രമാണ് അന്നും ഇന്നും ചെയ്യുന്നത്. ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്ന ദൗത്യമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ സ്വത്താണ്, ബിജെപിയെ എതിര്‍ക്കാനുള്ള ഒരു സാഹചര്യവും പാഴാക്കിയിട്ടില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top