k muraleedharan-press meet

K-Muraleedharan

ദമ്മാം: മതേതര കക്ഷികള്‍ ഒരുമിച്ച് നിന്ന് മോദിയെപോലുള്ളവരെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെട്ടതാണ് യു.ഡി.എഫിന്റെ പരാജയത്തിന് പ്രധാന കാരണം.

താരതമ്യേന സുരക്ഷിതം എല്‍.ഡി.എഫ് ആണെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് തോന്നിയെന്നും ദമ്മാമില്‍ മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ പിഴവ് സംഭവിച്ചു, സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഭരിക്കുന്നവരും കേന്ദ്രം ഭരിക്കുന്നവരും തമ്മിലാണ് ഇവിടെ സംഘര്‍ഷം. കോടിയേരിയുടെ ഭാഷയില്‍ ‘പാടത്തെ പണിക്ക് വരമ്പത്തു കൂലി’യെന്ന നിലയില്‍ പരസ്പരം കൊല്ലുകയാണ്.

പൊലീസിന് പ്രതികളെ പിടിക്കാനാകുന്നില്ല. ക്രമസമാധാന നില അതിവേഗം വഷളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം, പരാജയം തന്നെയാണ്. സഭ എപ്പോഴും സ്തംഭിപ്പിക്കണമെന്ന് പ്രതിപക്ഷം താല്‍പര്യപ്പെടുന്നില്ല. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാരിന്റെ സമീപനം ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കും, യു.പി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തന്ത്രം മാത്രമാണിത്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ആ ശ്രമങ്ങള്‍ കോണ്‍ഗ്രസ് ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അഖിലേന്ത്യതലത്തില്‍ തിരിച്ചുവരും. അതിന് മതേതര കക്ഷികളുടെയും പിന്തുണ വേണം. ഇടതുകക്ഷികള്‍ക്കും ഇക്കാര്യത്തില്‍ പങ്കുവഹിക്കാനുണ്ട്. സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ വിശാല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ കേരളത്തിലും ചിലയിടത്ത് ചില നീക്കുപോക്കുകള്‍ വേണ്ടിവന്നേക്കുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Top