എന്‍ കെ പ്രേമചന്ദ്രനെ പിന്തുണച്ച തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി നല്‍കി; കെ മുരളീധരന്‍

കോഴിക്കോട്: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ പിന്തുണച്ച തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി നല്‍കിയെന്ന് കെ മുരളീധരന്‍ എം പി. മുഖ്യമന്ത്രി ഭക്ഷണത്തിന് ക്ഷണിച്ചാല്‍ പോകുമെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകും എന്ന വാര്‍ത്ത വന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്ന് മുരളീധരന്‍ പറഞ്ഞു.

തിരക്ക് പിടിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതില്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലല്ലോ. നാളെ യുഡിഎഫ് ലെയ്‌സണ്‍ കമ്മറ്റിയില്‍ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച നടക്കും. വടകരയില്‍ ജയരാജന്‍ രണ്ട് തവണ പ്രചാരണം നടത്തിയതിന് ശേഷമാണ് താന്‍ വന്നത്. എന്നിട്ടും ഞാന്‍ ജയിച്ചല്ലോ. ആദ്യം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. 20 ല്‍ 20 ആണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മുന്നണി മര്യാദ അനുസരിച്ച് തങ്ങള്‍ വിട്ടു വീഴ്ച ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

വടകരയിലെ സമരാഗ്നിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കാത്തത് അസൗകര്യം കാരണമാവാമെന്ന് മുരളീധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് നേരിട്ട് പോയി വിളിച്ചിരുന്നു. പാര്‍ട്ടിക്ക് അസറ്റാണ് മുല്ലപ്പള്ളി. പങ്കെടുക്കാത്തത് തെറ്റായി വ്യഖ്യാനിക്കേണ്ട എന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉണ്ടായിരുന്ന വേദിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കാഞ്ഞത് സുധാകരനോടുള്ള അസ്വാരസ്യം മൂലമാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പരാമര്‍ശം.

Top