ഇതാണ് അവസ്ഥ എങ്കില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകും; കെ മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അതൃപ്തരാണ്. പ്രത്യക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.മുരളീധരന്‍ എംപി. കെപിസിസി പുനസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് മുരളീധരന്‍ തുറന്നടിച്ചിരിക്കുന്നത്.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അസംബ്ലിയില്‍ ജയിക്കുന്ന കാര്യം ഉറപ്പില്ലെന്നും മുരളീധരന്‍ ആഞ്ഞടിച്ചു.

‘എല്ലാവര്‍ക്കും കെപിസിസി മതി. ബൂത്തിലിരിക്കേണ്ട പലരും ഇപ്പോള്‍ കെപിസിസി ഭാരവാഹികളായി. ഇനി ബൂത്തില്‍ ആളുണ്ടാവുമോ എന്നറിയില്ല. വൈസ് പ്രസിഡന്റ് എന്നാല്‍ പ്രസിഡന്റിന്റെ അഭാവത്തില്‍ പദവിയുടെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ആളാണ്. അതിനാണ് 12 പേര്’. കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം ‘കെപിസിസിയുടെ ലിസ്റ്റില്‍ ഉള്ളവരെ മാത്രമേ ഭാരവാഹികള്‍ ആക്കാവു എന്നായിരുന്നു രാഷ്ട്രീയ കാര്യ സമിതി തീരുമാനം. അങ്ങനെ ഒരു പ്രത്യേക ലിസ്റ്റും തയ്യാറാക്കിയിരുന്നു. വനിതാ പ്രാതിനിധ്യം വഴിയാണ് സോന ലിസ്റ്റില്‍ ഇടം നേടിയത്. ആരാണീ സോന? സോന കെപിസിസി ലിസ്റ്റില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല. പുനസംഘടനാ ലിസ്റ്റില്‍ പേര് വന്നതിനെ കുറിച്ച് പട്ടികയില്‍ ഉണ്ടോ എന്നറിയില്ല. ഒരു കാലത്ത് കോണ്‍ഗ്രസ് വിട്ട് പോയെങ്കിലും താമരയുമായി വിട്ടുവീഴ് ചെയ്തിട്ടില്ല’. കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ഇപ്പോള്‍ തയ്യാറാക്കിയ ലിസ്റ്റ് ഭേദപ്പെട്ട ലിസ്റ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പൊക്കെ വരുന്ന സമയമാണ്, അത് അത്ര എളുപ്പമൊന്നും അല്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും മനസിലാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top