കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ട: കെ മുരളീധരൻ

തിരുവനന്തപുരം: തനിക്കെതിരെ ചിലർ നട്ടാൽ കുരുക്കാത്ത നുണകൾ ചിലർ പ്രചരിപ്പിക്കുന്നതായി കെ മുരളീധരൻ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടേണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് കെ മുരളീധരൻ വിശദീകരിക്കുന്നു. അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട. ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ തനിക്ക് അഭിമാനം സാധാരണ കോൺഗ്രസ് പ്രവർത്തകൻ ആകുന്നതാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ നടന്നത് ബിജെപിയിൽ ചേരാനല്ലെന്ന് കെ മുരളീധരൻ പറയുന്നു. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തന്നെ തുടരുമെന്ന് കെ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.

Rahul Gandhi യോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി.ജെ.പിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും.ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്.
അത് കേരളത്തിലെ ജനങ്ങൾക്കറിയാം.

Top