മൂന്നാംതീയതി കഴിയുമ്പോൾ പലരും എടുക്കാച്ചരക്കാവും: കെ മുരളീധരൻ

തിരുവനന്തപുരം: കെവി തോമസ് ഇപ്പോൾ കോൺ​ഗ്രസിനൊപ്പമില്ലെന്നും മൂന്നാംതീയതി കഴിയുമ്പോൾ പലരും എടുക്കാച്ചരക്കാവുമെന്നും കെ മുരളീധരൻ എംപി. ട്വന്റി ട്വന്റിയും ആംആദ്മിയും തെരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ​ഗുണകരമാവുമെന്നും 20000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരം​ഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വൻറി ട്വന്റി സ്ഥാനാർത്ഥി ഡോക്ടർ ടെറി തോമസിന് തൃക്കാക്കരയിൽ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാർട്ടികൾക്കുമായി മണ്ഡലത്തിലുളളത് നിർണ്ണായക വോട്ടുകൾ തന്നെ.

വിവിധ വിഷയങ്ങളിൽ സർക്കാരിനോട് ഇടഞ്ഞു നിൽക്കുകയാണെങ്കിലും ട്വൻറി ട്വൻറി ഏതെങ്കിലും സ്ഥാനാർത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തിൽ ട്വൻറി ട്വൻറി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത. മത്സരരം​ഗത്തില്ലാത്തതിനാൽ എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ഇത്തവണ കോൺ​ഗ്രസിന് ലഭിക്കുമെന്നാണ് കെ മുരളീധരൻ പറയുന്നത്.

ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനതലത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിർത്താത്തത്. ഫലത്തിൽ തൃക്കാക്കരയിൽ ത്രികോണ പോരാട്ടമാവും ഇത്തവണ നടക്കുക.

Top