‘അഹംഭാവത്തിന് കയ്യും കാലും വെച്ച മേയർ, ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുന്നു’; കെ മുരളീധരൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എം പി. അഹംഭാവത്തിന് കയ്യും കാലും വെച്ച മേയറാണ് തിരുവനന്തപുരത്തേതെന്ന് കെ മുരളീധരൻ പറഞ്ഞു. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ പൊലീസിന് മുന്നിലിട്ട് മർദിക്കുന്നു. ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുകയാണ്. മേയർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല? ഇതെന്താ തറവാട് സ്വത്താണോയെന്നും മുരളീധരൻ ചോദിച്ചു.

സംസ്ഥാനത്ത് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറി. സ്വപ്നയുടെ ആരോപണങ്ങളിൽ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല? അപ്പോൾ ഇതിന് പിന്നിൽ എന്തോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഈ വിദ്വാനെയാണല്ലോ മൂന്ന് കൊല്ലം സാർ എന്ന് വിളിക്കേണ്ടി വന്നതെന്ന് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.

ഗവർണർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ പോകുന്നില്ല. എല്ലായ്പ്പോഴും പാൻ ചവച്ച് നടപ്പാണ്. മന്ത്രിമാർക്കും ലഹരി വിരുദ്ധ പ്രവർത്തി നടത്താൻ അർഹത ഇല്ല. നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ്.

പാർട്ടിയും മുന്നണിയും തീരുമാനിച്ചത് മേയർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണെന്ന് കെ മുരളീധരൻ. മേയറുടെ രാജി വേണമെന്നതിൽ ആർക്കും സംശയമില്ല. കത്ത് ആരുണ്ടാക്കി? മാർക്സിസ്റ്റ് പാർട്ടിക്ക് അകത്തുണ്ടാക്കിയതാണ്. ധനപരമായ നേട്ടമുണ്ടാക്കാനാണ് മേയറെ നിയമിച്ചത്. മാപ്പ് പറഞ്ഞത് കൊണ്ട് പ്രശ്നം അവസാനിക്കില്ല. അതാണ് കെപിസിസി പ്രസിഡന്റ് ബുദ്ധി പൂർവ്വം പറഞ്ഞത്. ചാൻസ്‌ലറെ മാറ്റാനുള്ള ഓർഡിനൻസിൽ യോജിപ്പില്ല. ഇക്കാര്യം പ്രതിപക്ഷവുമായി ചർച്ച ചെയ്യണം. ഗവർണർ കേരളത്തിന് ശാപമാണ്. കാവിവത്കരണം പറഞ്ഞ് മാർക്സിസ്റ്റ് വത്കരണം നടക്കില്ലെന്നും എംപി പറഞ്ഞു.

Top