കെ മുഹമ്മദ് ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് ഒരു പരിരക്ഷയും നല്‍കില്ലെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഒരുതരത്തിലുള്ള പരിരക്ഷയും നല്‍കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍.

സര്‍ക്കാര്‍ എടുക്കേണ്ട എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീറാമിന്റെ ശരിയെ പിന്തുണച്ചു. തെറ്റിനെ എതിര്‍ക്കുകയും ചെയ്തു. ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ തുടരുന്നതിനെപ്പറ്റി അറിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലത്തില്‍ പൊലീസിന് ആശങ്കയുണ്ട്. അപകടം സംഭവിച്ച് ഏറെ വൈകി പരിശോധന നടത്തിയതിനാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കുവാന്‍ ശ്രീറാം മരുന്നു കഴിച്ചതായും പൊലീസിനു സംശയമുണ്ട്.

വാഹനാപകടം ഉണ്ടായപ്പോള്‍ ശ്രീറാമും ഒപ്പമുണ്ടായിരുന്ന യുവതിയും മദ്യപിച്ചിരുന്നോ എന്ന് അറിയുവാന്‍ പൊലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചിരുന്നില്ല. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവും പൊലീസ് രക്തസാംപിളെടുക്കാന്‍ ആവശ്യപ്പെട്ടില്ല. അപകടം നടന്ന് 10 മണിക്കൂറിനു ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചത്.

Top