കെ.മുഹമ്മദ് ബഷീറിന്റെ മരണം; ഡിജിപി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും

bahra

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീർ കാറിടിച്ചു മരിച്ച കേസിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ഇന്ന് റിപ്പോർട്ട് നൽകും.

ചീഫ് സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ശ്രീറാമിന്റെ അറസ്റ്റും ആശുപത്രിവാസവും ജയിലിലെ പരിശോധനാ റിപ്പോർട്ടും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കും റിപ്പോർട്ട് നൽകുക എന്നാണ് സൂചന.

കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വക്കേറ്റ് ഭാസുരേന്ദ്ര നായർ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി ഹാജരാകുമെന്നാണ് വിവരം.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വകുപ്പുകൾ ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കൽ പരിശോധനാഫലത്തിൽ പറയുന്നത് എന്നാണ് സൂചന. രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന വിവരം ലാബ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. സാംപിൾ ശേഖരിക്കാൻ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാൻ കാരണമായിരിക്കുന്നത്. അപകടം ഉണ്ടായി 9 മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിൾ എടുത്തത്.

അപകടസ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയില്ല. ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്റെ മണമുണ്ടെന്ന് പറഞ്ഞിട്ടും രക്തസാംപിൾ എടുക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. കേസ് ഷീറ്റിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നാണ് കുറിച്ചത്.

ഒടുവിൽ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം പോയ കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു സാംപിൾ എടുത്തത്. ഇതിനിടെ മദ്യത്തിന്റെ അംശം കുറക്കാൻ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകൾ ശ്രീറാം ഉപയോഗിച്ചോ എന്ന സംശയവും ഉണ്ട്.

Top