പറമ്പിക്കുളം-ആളിയാര്‍ ജലപ്രശ്‌നത്തില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ ജലപ്രശ്‌നത്തില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറ്റപ്പെടുത്തി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൃഷി രീതിയിലെ പ്രശ്‌നമാണ് സ്ഥിതി മോശമാക്കിയത്. വിളയിറക്കാന്‍ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. എപ്പോഴായാലും വെള്ളം ലഭിക്കുമല്ലോ എന്നാണ് കര്‍ഷകര്‍ കരുതിയത്. മഴ കുറഞ്ഞത് ബാധിച്ചുവെന്നും വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരും ചീഫ് സെക്രട്ടറിയും വിഷയത്തില്‍ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് കൂടുതല്‍ ജലം വിട്ടു തരാന്‍ തമിഴ്‌നാട് തീരുമാനിച്ചതെന്നും പ്രശ്‌നം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

150 ക്യൂ സെസ് വെള്ളമാണ് പറമ്പികുളം – ആളിയാര്‍ കരാര്‍ മൂലം ലഭിക്കേണ്ടത്. വെള്ളത്തിനായി ശക്തമായി നടത്തിയ ഇടപെടലില്‍ 250 ക്യൂ സെസ് വെള്ളം വിട്ടുകിട്ടാന്‍ ധാരണയായി. പുതിയ സാഹചര്യത്തില്‍ ഉണക്ക് ഭീഷണിയില്ലാതെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കുമെന്നും മാര്‍ച്ച് മാസം വരെ ഇത് തുടരുമെന്നും മന്ത്രി പറഞ്ഞു.

Top