വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കും, വിദഗ്ധ ചികിത്സ നല്‍കും; ആരോഗ്യമന്ത്രി

കൊല്ലം: വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അണലിയുടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍. അതേസമയം വാവയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകാന്‍ ആളുകള്‍ വഴിപാടുകളും മറ്റും നടത്തുന്നുണ്ട്. മാത്രമല്ല അദ്ദേഹത്തെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവി കുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അനില്‍ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.ശ്രീനാഥ് എന്നിവരാണ് ബോര്‍ഡില്‍ ഉള്ളത്.

അതേസമയം, വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വാവ സുരേഷ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കി. തനിക്കായി പ്രാര്‍ത്ഥിച്ച എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി.

ഫ്രെബുവരി 13നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം പുറത്തെടുക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ കയ്യില്‍ പാമ്പ് കടിച്ചത്.

Top