കണ്ണൂരില്‍ കെ. സുധാകരനെ നേരിടാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് രംഗത്ത്

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പായിരിക്കെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെ നേരിടാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രംഗത്തിറങ്ങുമെന്ന് സൂചനകള്‍. മമ്പറം ദിവാകരനാണ് കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു മമ്പറം ദിവാകരന്‍. 2021ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയര്‍മാനായിരുന്ന മമ്പറം ദിവാകരന്‍ ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്പറം ദിവാകരന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ എതിര്‍പക്ഷക്കാരനായിരുന്നു. മമ്പറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് മറുപടിയുമായി ദിവാകരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്പറം ദിവാകരന്‍ നല്‍കിയ മറുപടി.

Top