പ്രതിഷ്ഠാ ചടങ്ങ്; നിലപാട് ഇന്ന് പറയണം, നാളെ പറയണം എന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് കെസി വേണുഗോപാല്‍

ഡല്‍ഹി: അയോധ്യ രാമക്ഷേത്രം സമര്‍പ്പണ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ നിലപാട് വ്യക്തമാക്കാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നിലപാട് ഇന്ന് പറയണം, നാളെ പറയണം എന്ന് പറഞ്ഞാല്‍ നടക്കില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചത് വ്യക്തിപരമായ ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പറഞ്ഞ് കോണ്‍ഗ്രസിനെ വെട്ടിലാക്കാനാണ് ശ്രമം. നേതാക്കളുടെ ഫോണ്‍ കേന്ദ്രം ചോര്‍ത്തുന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കൂട്ടിയാലോചനകളിലൂടെ തീരുമാനിക്കും.ജെ.ഡി.യു നിലപാടിനേപ്പറ്റി അറിയില്ല. ജോസ് കെ. മാണിയെ യു.ഡി.എഫില്‍ എത്തിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് സമയമാകട്ടെ പ്രതികരിക്കാം എന്നായിരുന്നു കെ.സിയുടെ മറുപടി.

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ചത്. മുസ്ലിം സമൂഹം സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമന്‍ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം എന്ത് അടിസ്ഥാനത്തിലാണ്.കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ കേരളത്തിലെ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. അതിനെ തിരുത്തല്‍ നടപടി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രമുഖര്‍ ആയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അധിക്ഷേപിക്കുകയാണ്. ആരെ ഭയപ്പെട്ടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുന്നതെന്ന് വ്യക്തമാണെന്നും കോണ്‍ഗ്രസിന്റേത് കപട മതേതര നിലപാടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സിപിഐഎം കെട്ടിപ്പടുത്തത് ഇവിടുത്തെ ഭൂരിപക്ഷ ജനതയാണ്. സംഘടിത മത ശക്തികളുടെ വോട്ട് ബാങ്കിനു വേണ്ടി തുടര്‍ച്ചയായി സിപിഐഎം ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിന് കേരളവും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. മത വര്‍ഗീയ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളത്തില്‍ വലിയ തിരിച്ചടി കിട്ടാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top