k babu’s binami-property

കൊച്ചി :മുന്‍മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്നു ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി.

അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു.

പനങ്ങാട്, തൃപ്പൂണ്ണിത്തുറ, മരട് എന്നീ സ്ഥലങ്ങളിലാണ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയത്.

ബാബുറാമിന്റെ ബാങ്ക് ലോക്കറുകള്‍ ഉടന്‍ തുറക്കും. കെ ബാബുവിന്റെ പിഎ നന്ദകുമാറിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്.

ബാബു മന്ത്രിയായിരുന്ന സമയത്ത് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേരിലും അനധികൃത സ്വത്തുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്.

അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന്റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകള്‍, ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിക്കും.

ബാബുവിന്റെയും ഭാര്യയുടേയും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. തുടര്‍നടപടികളുമായി ശക്തമായി മുന്നോട്ടു പോകാനാണ് വിജിലന്‍സിന്റെ തീരുമാനം.

റെയ്ഡില്‍ കണ്ടെടുത്ത രേഖകളും സ്വത്ത് വകകളും പണവും തിട്ടപ്പെടുത്തിക്കഴിഞ്ഞു. അനധികൃത സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ രേഖകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന.

മക്കളുടെ രണ്ട് ബാങ്ക് ലോക്കറുകള്‍ പരിശോധിക്കുകയും ഇത് മരവിപ്പിക്കുകയും ചെയ്തു. കൃത്യമായ കണക്ക് കാണിച്ചാലും പിടിച്ചെടുത്ത പണവും രേഖകളും വിജിലന്‍സ് തിരിച്ചു നല്‍കില്ല.

പതിനൊന്നര ലക്ഷത്തോളം രൂപയും വസ്തു രേഖകളുമാണ് കെ ബാബുവിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ ശക്തിപ്പെടുത്താനാണ് വിജിലന്‍സിന്റെ തീരുമാനമെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് ബാബുവിനോട് അടുത്ത ബന്ധമുള്ള മറ്റ് പലരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാബു ചെലവഴിച്ച പണത്തിന്റെ എല്ലാ വിശദാംശങ്ങളും വിജിലന്‍സ് പരിശോധിച്ചു കഴിഞ്ഞു.

മന്ത്രിയായതിന് ശേഷം ബാബുവിന്റെയും ബന്ധുക്കളുടേയും സ്വത്തില്‍ അതിഭീമമായ വര്‍ദ്ധന ഉണ്ടായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയും പരിഗണിച്ചാണ് വിജിലന്‍സ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Top