K. Babu-Real estate-mafia-FIR

കൊച്ചി : മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട ബന്ധമെന്ന് എഫ്‌ഐആര്‍. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായും ബന്ധമുണ്ട്.

എറണാകുളത്തും കേരളത്തിനു പുറത്തും ബിനാമി സ്വത്തുക്കളുണ്ട്. തേനിയില്‍ 120 ഏക്കര്‍ തോട്ടം, തൃപ്പൂണിത്തുറയിലെ ബേക്കറി ഉടമ ഉള്‍പ്പെടെ നിരവധി ബിനാമികള്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ബാബുവിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന എഫ്‌ഐആറില്‍ പറയുന്നത്.

കൂടാതെ, മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ കാര്‍ ബാബു വാങ്ങിയിരുന്നെന്നും ബാര്‍ കോഴ ആരോപണം പുറത്തുവന്നപ്പോള്‍ കാര്‍ വിറ്റെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.

എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു.

ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. ഇന്നു പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അഞ്ചു സംഘമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കെ.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും തൊടുപുഴയിലുള്ള മകളുടെ വീട്ടിലും കൊച്ചിയിലുള്ള മകളുടെ വീട്ടിലുമാണ് റെയ്ഡ്. കൂടാതെ ബാബുവിന്റെ അടുത്ത സുഹൃത്തുക്കളുടെയും ബിനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കുമ്പളത്തും വൈറ്റിലയിലുമുള്ള സഹായികളുടെ വീടുകളിലാണ് റെയ്ഡ്.

Top