വിടവാങ്ങല്‍ മത്സരം വേഗരാജാവിന് തിരിച്ചടിയായി; ഗാറ്റ്‌ലിന്‍ ലോകചാമ്പ്യന്‍

ലണ്ടന്‍: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങല്‍ മത്സരം തിരിച്ചടിയായി.

ലോക ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ട് പരാജയപ്പെട്ടു. അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ബോള്‍ട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

ഗാറ്റ്‌ലിന്‍ 9.92 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ കോള്‍മാന്‍ 9.95 സെക്കന്റിലും ബോള്‍ട്ട് 9.96 സെക്കന്റിലുമാണ് ഫിനിഷ് ചെയ്തത്. നേരത്തെ, റിക്കാര്‍ഡ് സ്ഥാപിച്ചു കൊണ്ട് വിരമിക്കും എന്നായിരുന്നു ബോള്‍ട്ട് ആരാധകരോട് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, മത്സരത്തിനു മുന്‍പ തന്നെ ബോള്‍ട്ടിന്റെ ഫോമിനെക്കുറിച്ചാണ് ആരാധകര്‍ ഉത്കണ്ഠയറിയിച്ചിരുന്നു. കഴിഞ്ഞമാസം മോണക്കോയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 9.95 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീറ്റര്‍ ഓടിത്തീര്‍ത്തത് എന്നതായിരുന്നു ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നത്. ജമൈക്കന്‍ താരത്തിന്റെ 100 മീറ്ററിലെ ഏറ്റവും കുറഞ്ഞ വേഗത ഇതായിരുന്നു.

എന്നാല്‍, 9.58 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നിട്ടുള്ള താന്‍ ഫോമിലല്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്നു താരം പറഞ്ഞിരുന്നു. പക്ഷേ, സംഭവിച്ചത് മറിച്ചാണെന്നു മാത്രം. പരാജയം പോലും അപ്രതീക്ഷിതമാണെന്നിരിക്കെ ഈ മൂന്നാം സ്ഥാനം ആരാധകരുടെ നിരാശയുടെ കനംകൂട്ടും. ഫോമിനെയും ഫിറ്റ്നെസിനെയും കുറിച്ച് കഴിഞ്ഞ നാലു ലോകചാമ്പ്യന്‍ഷിപ്പുകളിലും ഉയര്‍ന്നിട്ടുള്ള സംശയങ്ങള്‍ക്ക് സ്വര്‍ണമെഡലുകള്‍ കൊണ്ട് ഉത്തരം നല്‍കിയ ബോള്‍ട്ടിന്റെ രാജകീയ മടക്കമായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചതെന്നുറപ്പ്.

100 മീറ്ററും 4-100 മീറ്റര്‍ റിലേയുമാണ് വേഗത്തിന്റെ തമ്പുരാന്‍ തന്റെ കായികജീവിതത്തിലെ അവസാന ഇനങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബാക്കിയുള്ളത് റിലേ മാത്രം. ഈ മാസം 13-നാണ് റിലേ മത്സരം.

Top