ഡൽഹി: സുപ്രിംകോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി യു യു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ടരപതി ദ്രൗപതി മുർമുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.
അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് 64 വയസുകാരനായ ഉദയ് ഉമേഷ് ലളിത്. ഇദ്ദേഹത്തിന് മുൻപ് ജസ്റ്റിസ് എസ് എം സിക്രി മാത്രമാണ് അഭിഭാഷകനായിരിക്കെ ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് യു യു ലളിത് 1983ലാണ് ബോംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തത്. 2014ലാണ് ഇദ്ദേഹം സുപ്രിംകോടതി ജഡ്ജിയായത്.
വരുന്ന നവംബർ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിക്കുക. ജസ്റ്റിസ് എൻ വി രമണ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ലളിത് എത്തുന്നത്. കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.