സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായിട്ടാണ് ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തത്.

2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും. അയോധ്യയിലെ പുനഃപരിശോധനാ ഹര്‍ജികളും ശബരിമലയിലെ വിശാലബെഞ്ചുമെല്ലാം ഇനി ജസ്റ്റിസ് ബോബ്‌ഡെയുടെ നേതൃത്വത്തില്‍ പരിഗണിച്ചേക്കും.

സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമന്‍ ആണ് ജസ്റ്റിസ് ബോബ്ഡെ. 2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് എസ് എ ബോബ്ഡെ 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് സ്റ്റിസായി. 2013 മുതല്‍ സുപ്രീംകോടതി ജസ്റ്റിസായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്ഡെയെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനാണ് ജസ്റ്റിസ് ബോബ്ഡെ.

Top