നിറഞ്ഞ സദസ്സില്‍ വിടവാങ്ങല്‍; യാത്ര പറഞ്ഞ് ഡല്‍ഹി ഹൈക്കോടതിയുടെ കോഹിനൂര്‍

ന്യൂഡല്‍ഹി: നിറഞ്ഞ സദസ്സില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി ഡല്‍ഹി ഡൈക്കോടതി ജഡ്ജി എസ് മുരളീധര്‍. കോഹിനൂര്‍ രത്‌നമെന്ന് വിശേഷിപ്പിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിന്റെ യാത്രയയപ്പ് ചടങ്ങിന് തിങ്ങിനിറഞ്ഞ് സദസ്സ്. ഏത് കാര്യത്തിനും ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കാവുന്ന പ്രധാന ജഡ്ജിയെയാണ് നഷ്ടമാകുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജഡ്ജി ഡിഎന്‍ പട്ടേല്‍ ചടങ്ങില്‍ പറഞ്ഞു.

ഡല്‍ഹി ഹൈക്കോടതിയിലെ കോഹിനൂര്‍ രത്‌നം 100 കിലോമീറ്റര്‍ ദൂരത്തേക്ക് പോകുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിജത് പറഞ്ഞു. നീതി വിജയിക്കേണ്ടി വരുമ്പോള്‍ അത് വിജയിക്കുക തന്നെ ചെയ്യുമെന്നും നമ്മള്‍ സത്യത്തോടൊപ്പം നില്‍ക്കണമെന്നും ജസ്റ്റിസ് മുരളീധര്‍ പറഞ്ഞു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ ചുമതലയേറ്റെടുക്കാന്‍ താന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ കൈയടിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ വരവേറ്റത്.

ഫെബ്രുവരി 26നാണ് മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് അര്‍ധരാത്രിയില്‍ സ്ഥലം മാറ്റുന്നത്. ഡല്‍ഹി കലാപത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെയും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതിനെയും ജസ്റ്റിസ് മുരളീധര്‍ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്നായിരുന്നു സ്ഥലം മാറ്റം.

Top