ജസ്റ്റിസ് എന്‍.വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി.രമണയുടെ പേര് ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ. ഏപ്രില്‍ 23-ന് എസ്.എ.ബോബെഡെ വിരമിക്കാനിരിക്കേയാണ് പിന്‍ഗാമിയായി എന്‍.വി.രമണയെ തീരുമാനിച്ചത്. പിന്‍ഗാമിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍.വി.രമണ. 1957 ആഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ആഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

ജമ്മു കശ്മീരില്‍ ഇന്‍ര്‍നെറ്റ് നിരോധിച്ചത് പുനപരിശോധിക്കണം എന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ബെഞ്ചിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്‍ടിഐ നിയമത്തിന് കീഴില്‍ വരുമെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു.

 

 

Top