ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങുന്നു

kurian-joseph

ന്യൂഡല്‍ഹി : ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങുന്നു. സുപ്രീം കോടതി കൊളീജിയം അംഗം കൂടിയായ അദ്ദേഹം അഞ്ചു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ വിധികള്‍ എഴുതിയിട്ടുണ്ട്.

കൊച്ചി കാലടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം കേരളാ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം നേടി. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന കുര്യന്‍ ജോസഫ് 1979 ല്‍ ആണ് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. 87 ല്‍ ഗവണ്‍മെന്റ് പ്ലീഡറായി.

ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ എത്തുന്നത്.

ആയിരത്തിലേറെ വിധികളെഴുതിയ പത്തു ജഡ്ജിമാരുടെ ഗണത്തിലാണു ഇദ്ദേഹത്തിന്റെ സ്ഥാനം. മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മിഷന്‍, കല്‍ക്കരി ഖനന അഴിമതി തുടങ്ങി ഒട്ടേറെ സുപ്രധാനമായ കേസുകള്‍ കൈകാര്യം ചെയ്തു. ഇനി സുപ്രീം കോടതി ബേഞ്ചിലെ ഏകമലയാളി ജസ്റ്റിസ് കെ.എം. ജോസഫ് മാത്രമാണ്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ വൈകിട്ട് അദ്ദേഹത്തിനു യാത്രയയപ്പ് നല്‍കും.

Top