സിസേറിയന്‍ കഴിഞ്ഞ് മാസങ്ങള്‍ മാത്രം; 20 കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ യുപിയില്‍ പിടിയില്‍

മുംബൈ: മുംബൈയില്‍ മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ കഴിഞ്ഞ 20 കാരിക്ക് ശാരീരികാസ്വാസ്ഥ്യം. പരിശോധനയില്‍ വ്യക്തമായത് ക്രൂരമായ പീഡനം. ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍ പ്രതി കുടുങ്ങി. ഇന്ദ്രജീത്ത് സിംഗ് എന്ന 24കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ മുംബൈയിലെ ആരെ കോളനി പ്രദേശവാസിയായ 20 കാരിയെ അമിതമായ രക്തസ്രാവത്തിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതര പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ നടത്തിയ ഗുരുതര പീഡനം പുറത്ത് വരുന്നത്. ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയി തിരികെ വരുമ്പോള്‍ സിബിഡി ബേലാപൂരില്‍ നിന്ന് നവിമുംബൈയിലേക്ക് യുവതി ഓട്ടോ റിക്ഷ വിളിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ശരിയായ പാതയില്‍ നിന്ന് മാറിയപ്പോള്‍ യുവതി വിവരം ചോദിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഓട്ടോയില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പ്രതി യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ രക്തസ്രാവം ഗുരുതരമായതോടെ ചികിത്സ തേടേണ്ടി വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ഓട്ടോ ഡ്രൈവറെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പിടികൂടിയത്. പ്രതി ഇന്ദ്രജീത്ത് സിംഗിനെ മുംബൈയിലെത്തിച്ചു. സുഹൃത്തിന്റെ വാഹനമാണ് ആക്രമണ സമയത്ത് ഇന്ദ്രജീത്ത് സിംഗ് ഉപയോഗിച്ചിരുന്നത്.

Top