രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടു; ജസ്റ്റിസ് യു യു ലളിത്

കൊൽക്കത്ത: രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികൾ നേരിട്ടുവെന്നും എന്നാൽ അതിനെയെല്ലാം തരണം ചെയ്തു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്. നിയമ വ്യവസ്ഥ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. എന്നാൽ ശക്തമായ ഒരു ജൂഡീഷ്യൽ സംവിധാനം നിലവിലുണ്ട്. സമ്മർദ്ദങ്ങളേയും ഏത് തരത്തിലുള്ള ഇടപെടലുകളേയും നേരിടണമെന്നും യുയു ലളിത് പറഞ്ഞു. ഭാരത് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്നവർ കോടതിയുടെ തീരുമാനങ്ങളിൽ ഇടപെടുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എന്നാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി, പക്ഷപാതമില്ലായ്മ, യുക്തി എന്നിവ അടിസ്ഥാനമാക്കിയാവണം നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കേണ്ടത്. ജില്ലാ കോടതികൾ ആരുടേയും നിയന്ത്രണത്തിലല്ല. അവരുടെ നിയമനങ്ങളും പ്രൊമോഷനുകളും സ്ഥാനങ്ങളുമെല്ലാം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാത്രമാണ് നടക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ലെന്നും ഭരണഘടനയിലെ നിരവധി അനുച്ഛേദങ്ങൾ ഓരോ ജഡ്ജിയുടെയും പൊതുവെ ജുഡീഷ്യറിയുടെയും പ്രവർത്തനത്തിൽ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top