ജോജു കേസില്‍ ടോണി ചമ്മിണിയടക്കമുളളവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊച്ചി: ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടറുടെ വാദം.

അതിനിടെ ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മരട് സ്‌റ്റേഷനിലേക്ക് പ്രകടനം നടത്തുന്നുണ്ട്. ഉപരോധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.

നടന്‍ ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകകയാണ്. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Top