ഒന്നര വര്‍ഷത്തോളം നീണ്ട വിചാരണ; ഉത്ര വധക്കേസില്‍ വിധി ഇന്ന്

കൊല്ലം: അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കും. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് പരാമാധി ശിക്ഷ കിട്ടുമെന്ന വിശ്വാസത്തിലാണ് ഉത്രയുടെ കുടുംബവും അന്വേഷണ സംഘവും. പാമ്പിനെ ഉപയോഗിച്ചുളള കൊലപാതകത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി.

വെള്ളിശ്ശേരില്‍ വിജയസേനന്‍മണിമേഖല ദമ്പതികളുടെ മകളായ ഉത്രയെ 2020 മെയ് ഏഴിനാണ് കുടുംബ വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പ് കടിയേറ്റതായിരുന്നു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. 2020 മാര്‍ച്ച് രണ്ടിനാണ് അണലിയെ ഉപയോഗിച്ചുള്ള ആദ്യ കടിയേറ്റത്. പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റത് അസ്വാഭാവികമാണെന്ന വീട്ടുകാരുടെ സംശയമാണ് കേസിലെ വഴിത്തിരിവായത്. സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു വിചാരണ നടന്നത്.

വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ അന്വേഷണത്തില്‍ സൂരജ് കൊലയാളി എന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷന്‍ നടപടികള്‍. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയതും നിര്‍ണായക നീക്കമായി. യൂട്യൂബ് ദ്യശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൊല നടത്തിയതെന്നും കണ്ടെത്തിയിരുന്നു.

കേസില്‍ ആയിരം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 87 സാക്ഷികള്‍ ആണ് കേസില്‍ ഉണ്ടായിരുന്നത്. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിനും (വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പ്), ഐപിസി 326 പ്രകാരം അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍,വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവായാണ് സൂരജിനെതിരെ ചുമത്തിയിട്ടുളള വകുപ്പുകള്‍.

Top