ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്ജി റോഡിലിറങ്ങി രക്ഷിച്ചിട്ടുണ്ട് പല ജീവനുകൾ !

ചണ്ഡിഗഢ് :വിവാദ ആള്‍ദൈവം ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങിനെ മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച ജഡ്ജി ജഗ്ദീപ് സിങ് അതികര്‍ക്കശക്കാരനായ ജുഡീഷ്യല്‍ ഓഫീസര്‍.

ഒത്തു തീര്‍പ്പ് എന്ന വാക്കേ ഈ മനുഷ്യന്റെ അജണ്ടയിലില്ല. ഭീഷണിക്കോ പ്രലോപനങ്ങള്‍ക്കോ വഴങ്ങില്ല. അതാണ് ചരിത്രം.

രാജ്യത്ത് വന്‍ സ്വാധീന ശക്തിയും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ ശിക്ഷിച്ച ജഡ്ജി ജഗ്ദീപ് സിങിനെ തേടി ഇപ്പോള്‍ എങ്ങും അഭിനന്ദന പ്രവാഹമാണ്.

സിബിഐ പ്രത്യേക കോടതി ജഡ്ജിയായ ജഗ്ദീപ് സിങ് തിങ്കളാഴ്ച ആള്‍ദൈവം ഗുര്‍മീതിനെതിരായ ശിക്ഷ വിധിക്കും. 15 വര്‍ഷമായി പലരും തട്ടിക്കളിച്ചിരുന്ന കേസാണു ജഡ്ജി ജഗ്ദീപ് സിങ് വെള്ളിയാഴ്ച തീര്‍പ്പാക്കിയത്. ഇതോടെ ദേശീയശ്രദ്ധ മുഴുവന്‍ കോടതിവിധിയിലേക്കായി.

2016ലാണ് സിബിഐ സ്‌പെഷല്‍ ജഡ്ജ് ആയി ജഗ്ദീപ് സിങ്ങിന് നിയമനം കിട്ടിയത്. ജുഡിഷ്യല്‍ ഓഫിസറായുള്ള രണ്ടാമത്തെ പോസ്റ്റിങ് ആയിരുന്നു ഇത്. 2012ലാണ് ഹരിയാന ജുഡിഷ്യല്‍ സര്‍വീസസില്‍ ജഗ്ദീപ് സിങ് ചേര്‍ന്നത്. സോനിപത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. ജുഡിഷ്യല്‍ സര്‍വീസില്‍ ചേരുംമുന്‍പ് അദ്ദേഹം പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനായിരുന്നു.

ലളിത ജീവിതം നയിക്കാനാണ് ജഗ്ദീപ് സിങ്ങിന് ഇഷ്ടമെന്നും പ്രശസ്തിയില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് രണ്ടായിരത്തിലാണ് അദ്ദേഹം നിയമബിരുദം സമ്പാദിച്ചത്. വിദ്യാര്‍ഥി ആയിരിക്കുമ്പോഴും കഠിനാധ്വാനിയും ധര്‍മിഷ്ഠനുമായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു. 2016 സെപ്റ്റംബറിലും ജഗ്ദീപ് സിങ് ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ഹിസാറില്‍നിന്നു പഞ്ച്കുളയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഒരു സംഭവമാണ് വാര്‍ത്തയ്ക്ക് ആധാരമായിരുന്നത്.

റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പിടഞ്ഞവരെ സ്വന്തം വാഹനത്തില്‍ കയറ്റി കൊണ്ടു പോവുക മാത്രമല്ല അതുവഴി കടന്നുപോയ മറ്റുചില വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും പരുക്കേറ്റവരെ ജഡ്ജി ആശുപത്രിയിലെത്തിക്കുകയുമുണ്ടായി.

ജനങ്ങള്‍ക്കിടയില്‍ ജഗ്ദീപ് സിങിന് ഒരു ഹീറോ പരിവേഷം കിട്ടിയ സംഭവമായിരുന്നു അത്.

ഈ സംഭവം അറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ പബ്ലിസിറ്റിയില്‍ നിന്നും മാറി നില്‍ക്കാനാണ് അദ്ദേഹം തയ്യാറായത്.

ഇപ്പോള്‍ കോടതിവിധിക്കു പിന്നാലെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട അനുയായികള്‍ ജഡ്ജിക്കു നേരെ ഭീഷണി മുഴക്കിയിട്ടും അദ്ദേഹത്തിന് യാതൊരു പതര്‍ച്ചയുമില്ല. നിയമം അതിന്റെ കര്‍ത്തവ്യമാണ് ചെയ്യുന്നതെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.

അതേസമയം ജഡ്ജിക്ക് കനത്ത സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top