Judge says he was offered bribe; withdraws from case; vigilance enquiry

bribe

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ കോഫെപോസ (കള്ളക്കടത്തു തടയല്‍) നിയമ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ ഹൈക്കോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.

അനുകൂല വിധി പറയാന്‍ ജസ്റ്റിസ് കെ.ടി ശങ്കരന് 25 ലക്ഷം കോഴ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. എറണാകുളം സ്‌പെഷ്യല്‍ സെല്‍ എസ്.പി വി.എന്‍ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

സ്വര്‍ണക്കടത്തു കേസില്‍ കരുതല്‍ തടങ്കല്‍ റദ്ദാക്കാന്‍ പ്രതികളുമായി ബന്ധപ്പെട്ടവര്‍ 25 ലക്ഷം രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് തുറന്ന കോടതിയില്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു.

സംഭവം ഗൗരവത്തോടെ കണ്ട് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസ് വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക പരിശോധനയുടെ ഭാഗമായി ഇന്നലെ തന്നെ ജസ്റ്റിസ് കെ.ടി ശങ്കരന്റെ ചേംബറിലെത്തി വിജിലന്‍സ് വിവരങ്ങള്‍ തേടി. കോടതിമുറിയില്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രാഥമിക കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചറിഞ്ഞത്.

യാസിര്‍ ഇബ്‌നു മുഹമ്മദ് എന്ന പ്രതിക്കു വേണ്ടി ഒരാള്‍ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് ജഡ്ജി പറഞ്ഞത്. കോഫെപോസ ഒഴിവാക്കി നല്‍കിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും വേണമെങ്കില്‍ കൂടുതല്‍ തുക തരാമെന്നുമായിരുന്നു വാഗ്ദാനം.

നെടുമ്പാശേരി സ്വര്‍ണ കള്ളക്കടത്തു കേസില്‍ മൂവാറ്റുപുഴ സ്വദേശികളായ സലിം മേലേത്ത് മക്കാര്‍, കെ.ബി. ഫാസില്‍, യാസിര്‍ ഇബ്‌നു മുഹമ്മദ്, ജാബിന്‍ കെ. ബഷീര്‍, ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ബിബിന്‍ സ്‌കറിയ, പി.എ. നൗഷാദ്, എറണാകുളം തമ്മനം സ്വദേശി എം.എസ്.സൈഫുദ്ദീന്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ഷിനോയ്. കെ. മോഹന്‍ദാസ് എന്നിവര്‍ കരുതല്‍ തടങ്കലിലാണ്.

ഇവര്‍ക്കെതിരെ ചുമത്തിയ കോഫെപോസ പ്രകാരമുള്ള കുറ്റം ഒഴിവാക്കാന്‍ നല്‍കിയ ഹേബിയസ് ഹര്‍ജികള്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നേരത്തെ പരിഗണിച്ചിരുന്നത്. മദ്ധ്യവേനലവധിക്കു ശേഷം ഹൈക്കോടതി തുറന്നതോടെ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ബെഞ്ചിനായി ചുമതല.

ജസ്റ്റിസ് കെ.ടി. ശങ്കരന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ സ്ഥിതിക്ക് ഹര്‍ജികള്‍ ഇനി മറ്റൊരു ബഞ്ച് പരിഗണിക്കും.

Top