കൊളീജിയം തീരുമാനം പരസ്യപ്പെടുത്തിയില്ല; അതൃപ്തി അറിയിച്ച് ജസ്റ്റിസ് മദന്‍ ലോകുര്‍

ന്യൂഡല്‍ഹി: കൊളീജിയം എടുത്ത തീരുമാനം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. താന്‍ ഉള്‍പ്പെട്ട കൊളീജിയം എടുത്ത തീരുമാനം അസാധാരണമായി പിന്‍വലിച്ചതില്‍ അതൃപ്തിയുണ്ടെന്നും ചീഫ് ജസ്റ്റിസിന്റെയും ജഡ്ജിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി ഭരണസംവിധാനത്തിലെ മാറ്റം ആവശ്യപ്പെട്ട് വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം മാധ്യമ പ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേസായിയുമായി നടത്തിയ സംഭാഷണത്തിലാണ് കൊളീജിയം തീരുമാനത്തിലെ അസാധാരണ നടപടിക്കെതിരെ ജസ്റ്റിസ് ലോക്കൂര്‍ തുറന്നടിച്ചത്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനെയും സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള തീരുമാനം താനുള്‍പ്പെട്ട കൊളീജിയമാണ് ഡിസംബര്‍ 12ന് എടുത്തത്. കൊളീജിയം എടുക്കുന്ന തീരുമാനം വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുക സാധാരണ നടപടിക്രമമാണ്. അതുണ്ടായില്ല എന്നത് നിരാശപ്പെടുത്തി. ഈ വിഷയത്തില്‍ ഇത് ആദ്യമായാണ് ജസ്റ്റിസ് ലോക്കൂര്‍ പ്രതികരിക്കുന്നത്.

Top