ഓസ്‌കറിലേക്ക് മലയാള സിനിമ; ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്റണിയുടെ ‘2018

സ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ തെരഞ്ഞെടുക്കപ്പെട്ടു.ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മികച്ച വിദേശ സിനിമകളുടെ നോമിനേഷന്‍ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.

കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേര്‍ അനുഭവങ്ങള്‍ സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ 2018 വന്‍ വിജയമായി മാറി. കലാപരമായും മികച്ചു നിന്നു 2018.

ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.ബോക്‌സ് ഓഫീസില്‍ 2018 പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. തെലുങ്കില്‍ 2018 നേടിയത് 10 കോടിയില്‍ അധികമാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴിലും കന്നഡയിലും ഹിന്ദിയിലും 2018 സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു.

നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ജനാര്‍ദനന്‍, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ്, കലാഭവന്‍ ഹനീഫ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ല്‍ വേഷമിട്ടത്. തിരക്കഥയില്‍ അഖില്‍ ധര്‍മജനും പങ്കാളിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജായിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു 2018. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ ‘2018’ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്ന വിമര്‍ശനവും ചിത്രത്തിനുണ്ടായിരുന്നു.

Top