ആന്റണി വര്‍ഗ്ഗീസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ പിന്‍വലിക്കുന്നില്ലെന്ന് ജൂഡ് ആന്തണി ജോസഫ്

കൊച്ചി: നടന്‍ ആന്റണി വര്‍ഗ്ഗീസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ പിന്‍വലിക്കുന്നില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. തന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ട്. എന്നാല്‍ പ്രൊഫഷണിലിസം കാണിക്കാത്തതിന് ആന്റണിക്കെതിരെ പറഞ്ഞതില്‍ തന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നാണ് ഒരു ചാനല്‍ സംവാദത്തില്‍ ജൂഡ് പറഞ്ഞത്. ആന്റണി വര്‍ഗ്ഗീസിന്റെ കാര്യത്തില്‍ സംഭവിച്ചതില്‍ പൂര്‍ണ്ണമായും എന്റെ ഭാഗത്ത് തെറ്റില്ല. അദ്ദേഹം പ്രഫഷണലില്ലായ്മ കാണിച്ചപ്പോള്‍ അതാണ് ഞാന്‍ ചൂണ്ടികാട്ടിയത്. ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ വേദനിപ്പിച്ചു. എന്നാലും ഞാന്‍ പറഞ്ഞതിലാണ് സത്യം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരു സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് അതിലെ നായകന്‍ പിന്‍മാറി. അതിലെ ടെക്‌നീഷ്യന്മാരും നിര്‍മ്മാതാവും എല്ലാം വഴിയാധാരമായി. നിര്‍മ്മാതാവിന് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായി. അന്ന് ഞാന്‍ പറഞ്ഞു ഈ കാര്യം ഞാന്‍ ഇപ്പോള്‍ പുറത്തു പറഞ്ഞാല്‍ സംവിധായകന്റെ കാര്യം കഷ്ടത്തിലാകും. സംവിധായകന്‍ പോരാ എന്നോ മറ്റോ പറഞ്ഞാല്‍ കാര്യം കഷ്ടത്തിലാകും. അതിനാല്‍ സംവിധായകനോട് ഞാന്‍ പറഞ്ഞു. നിന്റെ സിനിമ പാക് ആപ്പ് ആകുന്ന ദിവസം ഞാന്‍ ഇത് തുറന്നു പറയും. എന്റെ കഷ്ടകാലത്തിന് ഞാന്‍ അഭിമുഖം നല്‍കുന്നതിന് തലേദിവസം അവന്‍ വിളിച്ച് ചേട്ടാ സിനിമ പാക് അപ്പായി എന്ന് പറഞ്ഞത്. എന്നാല്‍ അത് പറയുന്നത് കൂട്ടത്തില്‍ അനിയത്തിയുടെ കല്ല്യാണം എന്ന് ഉപയോഗിച്ചതാണ് പ്രശ്‌നമായത്. അതിലാണ് ഞാന്‍ മാപ്പ് പറഞ്ഞത്.

ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ കാണിച്ചാല്‍ ജൂഡ് ചോദിക്കുമോ എന്ന് ചിലര്‍ ചോദിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ ഇങ്ങനെ കാണിക്കില്ല. 10 ലക്ഷം ആയാലും പതിനായിരം ആയാലും തിരിച്ച് കൊടുക്കണം. വക്കീല്‍ നോട്ടീസ് അയച്ചപ്പോഴാണ് പണം തിരിച്ചുകൊടുത്തത്. കൂടുതല്‍ കാര്യം പറഞ്ഞാല്‍ അവന്‍ മോശക്കാരനാകും. ഇതിന്റെ തിരക്കഥ പോരാ എന്ന് പറഞ്ഞിട്ടാണ് ആന്റണി പിന്‍മാറിയത്. അത് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്നുണ്ട്. ഫാലിമി എന്ന ചിത്രമാണ് ആന്റണി പിന്‍മാറിയ ആ ചിത്രം. ഞാന്‍ ഇട്ട പേരാണ് അത്. അത് ഞാന്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ചിത്രമാണ്. ഞാന്‍ എന്നെ വിശ്വസിച്ച് പണം ഇറക്കിയ ഒരു നിര്‍മ്മാതാവിനെ സപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്തത്. അതിലാണ് ഞാന്‍ സത്യസന്ധത കാണിച്ചത്. നാട്ടുകാര്‍ എന്ത് പറയുന്നു എന്ന് ചിന്തിച്ചിട്ടെയില്ല. പാവപ്പെട്ടവനായാലും പണക്കാരനായലും വേറൊരുത്തന്റെ കാശ് വാങ്ങി തിന്നിട്ട് വക്കീല്‍ നോട്ടീസ് വരുമ്പോള്‍ തിരിച്ച് കൊടുക്കുന്നതില്‍ ന്യായമില്ല, ജൂഡ് സംവാദത്തില്‍ അഭിപ്രായപ്പെട്ടു.

Top