കെഎല്‍എഫ് വേദിയില്‍ കാണികളുമായി തര്‍ക്കിച്ച് സംവിധായകൻ ജൂഡ് ആന്തണി

കോഴിക്കോട് : കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും കാണികളും തമ്മില്‍ തര്‍ക്കം. ജൂഡ്, സിനിമ നിരൂപകന്‍ മനീഷ് നാരായണന്‍, ജിആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ അണിനിരന്ന സംവാദത്തിലാണ് തര്‍ക്കം നടന്നത്.

2018 സിനിമയില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചു എന്ന രീതിയില്‍ ഒരു കാണി ചോദിച്ച ചോദ്യമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഈ സെഷനാകെ താന്‍ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്റെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് പറഞ്ഞു.

മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ചത്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതുകൊണ്ട് ഉത്തരം പറയാന്‍ സൗകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

ഇതോടെ ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല. ഉത്തരം നല്‍കുകയാണ് വേണ്ടത് സദസില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ചര്‍ച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് ഇടപെട്ട് സംസാരിച്ചു.

സിനിമയെ വിമര്‍ശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു. 2018ല്‍ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികള്‍ക്കിടയില്‍ നിന്നും വീണ്ടും തര്‍ക്കം ഉയര്‍ന്നു.

Top