‘വർഗീയത പറഞ്ഞ് രാഹുൽ ഗാന്ധി തുറന്നത് വെറുപ്പിന്റെ മെഗാ മാൾ’; ജെ പി നദ്ദ

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രംഗത്ത്. ഹിന്ദു – മുസ്ലീം വർഗീയത പറഞ്ഞ് രാഹുൽ ഗാന്ധി തുറന്നത് വെറുപ്പിന്റെ മെഗാ മാൾ എന്നാണ് നദ്ദ വിമർശിച്ചത്. രാഹുലിന് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങൾ ദഹിക്കുന്നില്ല എന്നും ബി ജെ പി അധ്യക്ഷൻ വിമർശിച്ചു. അമേരിക്കൻ സന്ദ‍ർശനത്തിനിടെയുള്ള രാഹുലിന്റെ പരാമർശങ്ങളും കർണാടക വിജയത്തിന് ശേഷമുള്ള പ്രസ്താവനയുമാണ് നദ്ദയുടെ വിമർശനത്തിന് ആധാരം. കർണാടക വിജയത്തിന് ശേഷം വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്നു എന്നായിരുന്നു രാഹുൽ പറഞ്ഞത്.

ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നതടക്കം ചൂണ്ടികാട്ടിയാണ് രാഹുൽ ​ഗാന്ധി അമേരിക്കയിലെ സന്ദർശനം തുടങ്ങിയത്. ജനാധിപത്യത്തിന്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണം. സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ വിമർശിച്ചിരുന്നു. കർണാടക വിജയം അടുത്ത മൂന്ന് സംസ്ഥാനങ്ങളിൽ ആവർത്തിക്കും. പ്രതിപക്ഷ ഐക്യ ശ്രമങ്ങളിൽ നല്ല കാര്യങ്ങൾ സംഭവിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കോൺഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ വിസ്മയം നടക്കുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയും അമേരിക്കയും പ്രതിരോധ മേഖലയിൽ മാത്രമല്ല മറ്റു മേഖലകളിലും സഹകരണം വർധിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു. ചെറുകിട വ്യവസായങ്ങളെ വളർത്തുകയാണ് ഇന്ത്യയിൽ ചെയ്യേണ്ടത്. എന്നാൽ ഇതിനെ തകർക്കുകയാണ് ബിജെപി. യുപിഎ കാലത്തെ വളർച്ച നിരക്ക് നിലവിൽ ഇല്ല. മാനനഷ്ടക്കേസിൽ ഇന്ത്യയിൽ പരാമവധി ശിക്ഷ ലഭിക്കുന്ന വ്യക്തിയാണ് താനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ കേസ് വഴി തന്നെ തകർക്കാമെന്നാണ് അവർ കരുതിയത്. പക്ഷേ അത് നടന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Top