മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം; സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ശബരിമലയുടെ പേരില്‍ അക്രമം അഴിച്ചുവിടുന്ന സംഘപരിവാര്‍ സംഘടനകള്‍, സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞ് ആക്രമിക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ ഇന്റലിജെന്‍സ് വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരുവനന്തപുരത്ത് വന്‍ അക്രമം നടന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് അക്രമികളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്.

ഹര്‍ത്താലിനിടെ തൃശൂര്‍ വാടാനപ്പിള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റിരുന്നു. സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആളുപത്രിയില്‍ പ്രവേളിപ്പിച്ചു. ഗണേശമംഗലത്ത് ബിജെപിഎസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമാണ്.

അതേസമയം ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ പാലക്കാട് ജില്ലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മുഴുവന്‍ വാഹനങ്ങളും അടിച്ചു തകര്‍ക്കുകയും ചെയ്തു. വിക്ടോറിയ കോളജിനു മുന്നിലെ ബിജെപി പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.

പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍ പൂട്ടിയിട്ടിരുന്നു. ഒറ്റപ്പാലത്തത് സിപിഎം ബിജെപി പ്രകടനം നേര്‍ക്കുനേര്‍ വന്നതിനെത്തുടര്‍ന്നു സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ സിപിഎം നിയന്ത്രണത്തിലുള്ളവ തീയിട്ടിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ശ്രീകോവിലിന് മുന്നില്‍ കൊടിനാട്ടി. വഴിപാട് കൗണ്ടറുകള്‍ക്ക് പൂട്ടിടുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രതിഷേധക്കാര്‍ പുറത്താക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ഇത്.

Top