മാധ്യമപ്രവര്‍ത്തകന്റെ അമ്മയേയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

deadbody

നാഗ്പൂര്‍: മാധ്യമപ്രവര്‍ത്തകന്റെ അമ്മയെയും 17 മാസം പ്രായമുള്ള മകളെയും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശനിയാഴ്ച കാണാതായ ഇവരെ നാഗ്പൂര്‍ നഗരത്തിന് അടുത്തുള്ള സ്ഥലത്ത് നിന്നും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാഗ്പൂരിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന രവികാന്ദ് കാംബ്ലേയുടെ അമ്മ ഉഷാ സേവക്‌റാമും മകള്‍ റാഷിയുമാണ് കൊലപ്പെടുത്തിയത്.

ഇയാളുടെ ഭാര്യ പൊലീസ് ഉദ്യോഗസ്ഥയാണ്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ പുറത്ത് പോയ ഉഷയെയും റാഷിയെയും പിന്നീട് കാണാതാവുകയായിരുന്നു. രവികാന്ദ് ഇക്കാര്യം പൊലീസില്‍ അറിയിക്കുന്നത് ഞായറാഴ്ച രാവിലെ രണ്ട് മണിയോടെയാണെന്ന് ഡി.വൈ.എസ്.പി നിലേഷ് ബര്‍ണേ പറഞ്ഞു.

മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തുള്ള ഒരു വ്യാപാരിയ്‌ക്കൊപ്പമാണ് ശനിയാഴ്ച അഞ്ച് മണിയോടെ ഇരുവരെയും അവസാനമായി കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് വ്യപാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇയാളുമായി കൊല്ലപ്പെട്ട ഉഷയ്ക്ക് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Top