സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തരുണ്‍ തേജ്പാലിനെതിരെ കോടതി ബലാത്സംഗകുറ്റം ചുമത്തി

പനാജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റംചുമത്തി.

ലൈംഗിക അതിക്രമം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവെക്കല്‍ എന്നിവയാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കേസിന്റെ വിചാരണ നവംബര്‍ 21 ന് ആരംഭിക്കും. എന്നാല്‍ തേജ്പാല്‍ കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ചു.

തനിക്കെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും കേസിന് പിറകില്‍ രാഷ്ട്രീയ കുടിപ്പകയാണെന്നും തേജ്പാല്‍ കോടതിയില്‍ അറിയിച്ചു.

കേസ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ നീളുമെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഹൈകോടതി തള്ളി.

ഗോവയിലെ ഹോട്ടലില്‍ നടന്ന തിങ്ക് ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2013 നവംബര്‍ 30 നാണ് തേജ്പാല്‍ അറസ്റ്റിലായത്.

ലൈംഗിക പീഡനത്തിന് ഇരായായ യുവതിയുടെ പരാതി സംബന്ധിച്ച് തേജ്പാല്‍ മാഗസിന്‍ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയുമായി നടത്തിയ ഇമെയിലുകള്‍ പുറത്തായിരുന്നു.

യുവതി രാജിവെച്ച് പൊലീസില്‍ പരാതിപ്പെട്ടതോടെ തേജ്പാല്‍ എഡിറ്റര്‍ പദവി ഒഴിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു. ആറുമാസം ഒളിവില്‍ കഴിഞ്ഞ തേജ്പാലിനെ 2013 നവംബര്‍30 നാണ് അറസ്റ്റു ചെയ്തത്.

തേജ്പാലിനെതിരെ 2,684 പേജുള്ള കുറ്റപത്രമാണ് പൊലീസ് ഗോവ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ചത്.

Top