യുപി പൊലീസിന്‍റെ കനത്ത സുരക്ഷയില്‍ സിദ്ദിഖ് കാപ്പന്‍ വീട്ടിലെത്തി

മലപ്പുറം: ഇടക്കാല ജാമ്യം അനുവദിച്ച് കിട്ടിയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍ യുപി പൊലീസിന്‍റെ കനത്ത സുരക്ഷയില്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. അസുഖ ബാധിതയായ അമ്മയെ കാണുന്നതിന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജി അംഗീകരിച്ചാണ് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അഞ്ചുദിവസത്തേക്കാണ് ജാമ്യം.

സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങിയവയാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ആവശ്യമെങ്കിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയുടെ ചിത്രങ്ങൾ ഹാജരാക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപിൽ സിബൽ മറുപടി നൽകി.

സമാന സാഹചര്യത്തിൽ പിഡിപി നേതാവ് അബ്ദുൾ നാസര്‍ മദനിക്ക് കേരളത്തിൽ പോകാൻ അനുമതി നൽകിയത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചൂണ്ടിക്കാട്ടിയിരുന്നു. ഹാഥ്റസിൽ ബലാൽസംഗ കൊലപാത കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ 5 നാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.

Top