രഹനയുമായുള്ള സംഭാഷണം വളച്ചൊടിച്ചതായി മാധ്യമ പ്രവര്‍ത്തകന്‍

കൊച്ചി: താന്‍ രഹന ഫാത്തിമയുമായി നടത്തിയ ഫോണ്‍ സംഭാഷണം വളച്ചൊടിച്ച് ഐ.ജി മനോജ് എബ്രഹാമിനെതിരെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രംഗത്ത്.

ഫ്‌ളവേഴ്‌സ് ചാനലിന്റെ വാര്‍ത്ത വിഭാഗത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് തെറ്റായ പ്രചരണത്തിനെതിരെ രംഗത്ത് വന്നത്.ശബരിമല ദര്‍ശനത്തിന് പൊലീസ് അകമ്പടിയോടെ മലകയറിയ രഹന ഫാത്തിമയുടെ ഉദ്ദേശം എന്താണെന്ന് അറിയുന്നതിനു വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകന്‍ എന്ന രൂപത്തില്‍ താന്‍ അവരെ ഫോണില്‍ ബന്ധപ്പെട്ടത്.വാര്‍ത്തയുടെ കാര്യത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് സംസാരിച്ചത്.

15 മിനുട്ടോളം നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ഒരു വാക്ക് മാത്രമാണ് ഐ.ജി മനോജ് എബ്രഹാമിനെ കുറിച്ച് രഹന പറഞ്ഞത്. താന്‍ ശബരിമലയിലേക്ക് പോവുന്നത് അറിയിച്ചു എന്നത്. ഇത് ആരുടെയെങ്കിലും പ്രേരണയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ മൂലം പറഞ്ഞതാണോ എന്ന് തനക്ക് അറിയില്ല.

manoj abrahan main original

എന്നാല്‍ പമ്പയില്‍ എത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് രഹനയോട് പറഞ്ഞത് പത്തനംതിട്ട കളക്ടര്‍ ആണെന്നാണ് പറഞ്ഞത്. രാത്രി 12.30 ഓടെ പമ്പയിലെത്തിയ രഹന പിന്നെ ഐ.ജി മനോജ് എബ്രഹാമിനെ ബന്ധപ്പെട്ടതായി എവിടെയും പറയുന്നില്ല. ഐജി ശ്രീജിത്ത് എല്ലാ സഹായവും നല്‍കി മല കയറ്റിയെന്നാണ് പറഞ്ഞത്.

ഇത് സംഭാഷണത്തില്‍ വ്യക്തവുമാണ്. ഞങ്ങള്‍ ഈ വാര്‍ത്ത വെബ്‌സൈറ്റില്‍ കൊടുത്ത ശേഷം അതില്‍ നിന്നും ചില വരികള്‍ അടര്‍ത്തിമാറ്റിയാണ് തെറ്റിധാരണ പടര്‍ത്താന്‍ ശ്രമം നടന്നത്.

ഹെല്‍മറ്റ് ധരിപ്പിച്ച് രഹനക്ക് അകമ്പടി പോയ ശ്രീജിത്തിനെ ‘ഒഴിവാക്കി’ ഒരു സഹായവും അവര്‍ക്ക് നല്‍കാത്ത ഐ.ജി മനോജ് എബ്രഹാമിനെതിരെ ഒറ്റതിരിഞ്ഞ് ചിലര്‍ വാര്‍ത്ത നല്‍കുന്നതിനും പ്രചരിപ്പിക്കുന്നതിനും പിന്നില്‍ മറ്റ് ഉദ്യേശങ്ങള്‍ ഉണ്ടോ എന്ന് ന്യായമായും സംശയമുണ്ട്.

പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങള്‍ വഴി ലോകം കണ്ടത് മറച്ച് വച്ച് ‘ആടിനെ പട്ടിയാക്കാന്‍’ ശ്രമിക്കുന്നത് ഗൗരവമായി തന്നെ ഉത്തരവാദപ്പെട്ടവര്‍ കാണണം.നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ഇടയാക്കുന്ന ഇത്തരം പ്രവര്‍ത്തി ആര് നടത്തിയാലും നടപടി സ്വീകരിക്കേണ്ടത് പൊലീസിന്റെ കടമയാണ്.

താന്‍ റെക്കോര്‍ഡ് ചെയ്ത രഹനയുമായുള്ള സംഭാഷണം പൂര്‍ണ്ണമായും മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സഹിന്‍ ആന്റണി പറഞ്ഞു.ശ്രീജിത്ത് സാറിന്റെ കൂടെ മല ചവിട്ടുമ്പോള്‍ പോലും തന്നെ ആരും ശ്രദ്ധിച്ചിരുന്നില്ല ഒപ്പം ഉണ്ടായിരുന്ന മറ്റേ കുട്ടിയെയാണ് ശ്രദ്ധിച്ചിരുന്നതെന്നും രഹന സഭാഷണത്തില്‍ പറയുന്നുണ്ട്.

നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ സന്നിധാനത്തെത്തിക്കുമെന്ന് ആത്മവിശ്വാസം ശ്രീജിത്ത് സാര്‍ നല്‍കി. എന്ത് പ്രശ്നമുണ്ടായാലും പൊലീസ് ബൗണ്ടറി വിട്ട് പോകരുത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്‍പ് രാഹുല്‍ പശുപാലന്റെ കേസില്‍ സാറുമായി സംസാരിച്ചിട്ടുണ്ട്.’വളരെ സുരക്ഷിതമായി നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്താണ് ഐ.ജിയും സംഘവും തന്നെ ശബരിമലയിലെത്തിച്ചതെന്നും രഹന പറയുന്നുണ്ട്.

കുട്ടികളുടെ ദേഹത്ത് ചവിട്ടി പോകാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ് തിരിച്ച് പോന്നതെന്നും അവര്‍ പറയുന്നു.ഈ വാക്കുകള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് ഐജി മനോജ് എബ്രഹാമിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

Top