മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അടുത്തിടെ വിധേയനായ അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ദ് വീക്കിന്റേയും മലയാള മനോരമയുടേയും ഡല്‍ഹി റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തനത്തിലെ മികവിന് ദര്‍ലഭ് സിങ് സ്മാരക മീഡിയ അവാര്‍ഡ്, കര്‍ണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങിയവ നേടി. ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലായിരുന്നു സച്ചിദാനന്ദമൂര്‍ത്തിയുടെ പ്രാഗല്‍ഭ്യം.

1982ലാണ് സച്ചിദാനന്ദമൂര്‍ത്തി മനോരമയുടെ ഭാഗമാകുന്നത്. മനോരമയുടെയും ദ് വീക്കിന്റെയും സ്‌പെഷല്‍ കറസ്‌പോണ്ടന്റായി ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 1990ല്‍ ഡല്‍ഹി ബ്യൂറോ ചീഫായി സേവനം അനുഷ്ടിച്ചു. 2000 മുതലാണ് റസിഡന്റ് എഡിറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മനോരമയില്‍ ‘ദേശീയം’ ദ് വീക്കില്‍ പവര്‍ പോയിന്റ് എന്നീ പംക്തി കൈകാര്യം ചെയ്തിരുന്നു.

Top